ബോസ്റ്റണ്‍ : 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം വരിച്ചത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ എംബാപ്പെക്ക് സാധിച്ചില്ലെങ്കിലും, രണ്ടാം പകുതിയില്‍ താരം തന്റെ മികവ് പുറത്തെടുത്തു.
60–ാം മിനിറ്റിൽ കിലിയൻ എംബപെയും 66–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. ഡിസൈർ ഡൂയെയുടെ പക്കൽനിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു. ടൂർണമെന്റിൽ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. ലയണൽ മെസ്സിക്കു ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.
ആറു മിനിറ്റിനുള്ളിൽ ഫ്രാൻസിന്റെ രണ്ടാം ഗോളും പിറന്നു. മൊറോക്കോ ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പ്രതിരോധ പിഴവാണ് ഫ്രാൻസ് മുതലെടുത്തത്. ആദ്യ ഗോൾ നേടിയ എംബപെ ഇവിടെ ഒരു പ്ലേമേക്കറുടെ വേഷം അണിഞ്ഞു. മൊറോക്കൻ പ്രതിരോധത്തിന്റെ വിടവിലൂടെ എംബപെ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഉസ്മാൻ ഡെംബെലെ പന്ത് യാസിൻ ബോണോയെ മറികടന്ന് വലയിലെത്തിച്ചു. സ്കോർ 2–0. ഈ ലോകകപ്പിൽ ഡെംബലെയുടെ അഞ്ചാം ഗോളാണിത്. ഇതിനു ശേഷം ഫ്രീകിക്കിലൂടെ ഗോൾ നേടാൻ മൊറാക്കോയ്ക്കു അവസരം ലഭിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ മത്സരം തീരാൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോൾ എംബപയെ കോച്ച് സബസ്റ്റിറ്റ്യൂട്ട് ചെയ്യുകയും ചെയ്തു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസ് സെമിഫൈനലിൽ.
മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. ലീഡ് നേടാനുള്ള സുവർണാവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 25–ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനൽറ്റി, കിക്ക് എടുത്ത കിലിയൻ എംബപെ മിസ്സാക്കുകയായിരുന്നു. ബോക്സിനുള്ളിൽ എംബപയെ നുസൈർ മസ്റൂയി ഫൗൾ ചെയ്തതിനാണ് വാർ പരിശോധനയിലൂടെ ഫ്രാൻസിന് പെനൽറ്റി അനുവദിച്ചത്.
28–ാം മിനിറ്റിൽ കിക്കെടുത്ത എംബപെ, ഗോൾപോസ്റ്റിന്റെ താഴെ വലതുമൂലയിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും മൊറോക്കൻ കീപ്പർ യാസിൻ ബൂണോ തടയുകയായിരുന്നു. ആദ്യപകുതിയിൽ ഗോൾ ലക്ഷ്യമാക്കി നാലു ഷോട്ടുകൾ ഉതിർത്തി ഫ്രാൻസിന്റെ എല്ലാം ശ്രമങ്ങളും കിടിലൻ സേവിലൂടെ ബൂണോ തടയുകയായിരുന്നു. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ മൊറോക്കോയ്ക്കായില്ല. പന്തടക്കത്തിലും പാസുകളിലും ഫ്രാൻസിനു തന്നെയായിരുന്നു മുൻതൂക്കം

