എം എസ് സി – അദാനി കരാറുമായി ബന്ധപ്പെട്ട് ഷെയർ കൈമാറ്റം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു അനുമതിക്കായി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും, ഇതുസംബന്ധിച്ച ഫയലുകളൊന്നും നിലവിൽ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഫയൽ ലഭ്യമാകുന്ന മുറയ്ക്ക് വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ വലിയ രീതിയിലുള്ള വികസനം ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പും ആഗോള ഷിപ്പിംഗ് ഭീമന്മാരായ എം എസ് സിയും കൈകോർക്കുന്നത്. എം എസ് സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎൽ 13,000 കോടി രൂപ നിക്ഷേപിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. ആകെ 27,000 കോടി രൂപ മൂല്യമുള്ള ഈ പദ്ധതിയിലൂടെ, നിലവിലുള്ള 16 ലക്ഷം ടിഇയു ശേഷിയിൽ നിന്ന് 2028 ഡിസംബറോടെ തുറമുഖത്തിന്റെ ശേഷി 57 ലക്ഷം ടിഇയു ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞത്തിന് പുറമെ ബേപ്പൂർ തുറമുഖവും സർക്കാർ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നായ ടിഐഎല്ലിന് നൂറിലധികം ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയുമുണ്ട്. എം എസ് സിയുമായുള്ള ഈ പുതിയ പങ്കാളിത്തം അന്താരാഷ്ട്ര വിപണികളിലേക്കുള്ള ഇന്ത്യയുടെ വാണിജ്യ പ്രവേശനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. നിലവിൽ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സംയുക്ത സഹകരണമുണ്ട്

