ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് തോൽവി. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായ് യോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്. പാരഗ്വായ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി. കായ് ഹവേർട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്‌സ് സമനില പിടിച്ചു. എക്സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. അവിടെ മുൻ ജേതാക്കൾക്ക് പിഴച്ചു.
ഷൂട്ടൗട്ടിൽ ജർമനിയുടെ ഹാവേർട്‌സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പാരഗ്വായ് താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ സഡൻ ഡത്തിലേക്ക്. ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പാരഗ്വായ് വലകുലുക്കി. ജർമനി പുറത്ത്. പാരഗ്വായ് അടുത്ത റൗണ്ടിലേക്ക്.എക്വഡോറിനെതിരായ തോൽവിയുടെ നിരാശ മാറ്റി പ്രീ-ക്വാർട്ടർ ടിക്കറ്റെടുക്കുക ലക്ഷ്യമിട്ടാണ് ജർമനിയെത്തിയത്. ജമാൽ മുസിയാലയ്ക്ക് പകരം സൂപ്പർ സബ്ബ് ഉൺഡാവിനെ ജർമൻ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ ആദ്യപതിനൊന്നിലിറക്കി. തുടക്കം മുതൽ തന്നെ ആധിപത്യത്തോടെയാണ് ജർമനി പന്തുതട്ടിയത്. ബോൾ പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ജർമനി മുന്നിട്ടുനിന്നു. പാരഗ്വായ്ക്ക് ചുരുക്കം ചില അവസരങ്ങൾ മാത്രമേ ലഭിച്ചുള്ളൂ. മത്സരത്തിന്റെ ആദ്യപകുതി സമനിലയിൽ അവസാനിക്കുമെന്നാണ് കരുതിയത്. എന്നാൽ ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ലീഡെടുത്തു. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്.
പാരഗ്വായ് ടീമിന്റെ ഒത്തിണക്കം പ്രകടമാകുന്ന ഗോളായിരുന്നു അത്. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മീകച്ച നീക്കമാണ് ഗോളിൽ കലാശിച്ചത്. വലതുവിങ്ങിൽ നിന്ന് മാത്യാസ് ഗലർസ നൽകിയ ക്രോസ്സ് ടോപ് ക്ലാസ് ഹെഡറിലൂടെ എൻസീസോ വലയിലാക്കി. ജർമൻ ഗോൡമാനുവൽ ന്യൂയറിന് ഒന്നും ചെയ്യാനായില്ല. ആദ്യ പകുതി ഒരു ഗോളിന് പാരഗ്വായ് മുന്നിട്ടുനിന്നു. ബോൾ പൊസിഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ബഹുദൂരം മുന്നിലായിരുന്നു ജർമനി

