കാരക്കാസ്: വെനസ്വേലയിൽ അടുത്തടുത്തായുണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ വൻ നാശനഷ്ടം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നതായി വെനസ്വേലൻ ആരോഗ്യ മന്ത്രി കാർലോസ് അൽവാരാഡോ അറിയിച്ചു. പരിക്കേറ്റ 4,300-ലധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ദുരന്തമേഖലകളിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
വടക്കൻ തീരദേശ സംസ്ഥാനമായ ലാ ഗ്വൈറയിലാണ് ഭൂകമ്പം ഏറ്റവും കടുത്ത നാശം വിതച്ചത്. ഭൂരിഭാഗം മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇവിടെനിന്നാണ്. പല കെട്ടിടങ്ങളും പൂർണ്ണമായും തകർന്നടിഞ്ഞു.”അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആശുപത്രികളിൽ എത്തുന്നതിന് മുൻപോ അല്ലെങ്കിൽ എത്തിച്ചയുടനെയോ ആണ് 235 ഓളം പേർ മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. സാഹചര്യം നേരിടാൻ അടിയന്തരമായി താല്കാലിക ഫീൽഡ് ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്,” ആരോഗ്യ മന്ത്രി ഔദ്യോഗിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തകർന്നുവീണ കോൺക്രീറ്റ് പാളികൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന സൂചന. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. സൈന്യവും സന്നദ്ധ സംഘടനകളും പ്രാദേശിക ഭരണകൂടവും സംയുക്തമായാണ് ദുരന്തബാധിത പ്രദേശങ്ങളിൽ നിലവിൽ ബൃഹത്തായ രക്ഷാപ്രവർത്തനം നടത്തുന്നത്.

