Wednesday, June 24, 2026
HomeNewsമദ്യനികുതി ഇളവിലെ അഴിമതി ആരോപണം: ശതകോടികളുടെ അഴിമതിയെന്ന് സി.പി.എം പ്രസ്താവന

മദ്യനികുതി ഇളവിലെ അഴിമതി ആരോപണം: ശതകോടികളുടെ അഴിമതിയെന്ന് സി.പി.എം പ്രസ്താവന

തിരുവനന്തപുരം: മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്‌ അവതരിപ്പിക്കുന്നതിൽ നിന്ന്‌ പ്രതിപക്ഷത്തെ വിലക്കിയതിലൂടെ യുഡിഎഫ് സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന ശതകോടികളുടെ അഴിമതിയാണ്‌ ഇതോടെ വെളിച്ചത്തുവന്നിരിക്കുന്നത്‌. കുത്തക മദ്യക്കമ്പനികള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയും അഴിമതിയും മറയ്‌ക്കാനാണ്‌ ജനാധിപത്യ വിരുദ്ധമായ നടപടിയിലൂടെ സഭയിൽ നോട്ടീസ്‌ പോലും അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്നും സി.പി.ഐ (എം) കുറ്റപ്പെടുത്തി.

ഇന്ധന വില കുത്തനെ കൂട്ടിയപ്പോള്‍ ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന്‌ അര ശതമാനം നികുതി ഒഴിവാക്കി പൊതുജനങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ പോലും തയ്യാറാവാത്ത യു.ഡി.എഫ്‌ സര്‍ക്കാരാണ് കുത്തക കമ്പനികൾക്കായി വലിയ ഇളവുകൾ നൽകുന്നത്. കുത്തക കമ്പനിക്ക്‌ മദ്യമൊഴുക്കാന്‍ 131 ശതമാനം നികുതിയിളവാണ്‌ സര്‍ക്കാര്‍ നല്‍കിയത്. കേരളത്തില്‍ മദ്യമൊഴുക്കാനും, യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ഇതിന് അടിമകളാക്കാനും അതുവഴി മദ്യക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നത്. അടിയന്തര പ്രമേയം അനുവദിച്ചാൽ ഈ വിഷയത്തിൽ യുഡിഎഫിലും മന്ത്രിസഭയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പുറത്തുവരുമായിരുന്നു. ഇത് തടഞ്ഞ് സർക്കാരിനെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചത്.

പ്രതിപക്ഷനേതാവ്‌ ഉന്നയിച്ച അഴിമതിയാരോപണം ‘സഭാ ടിവി’യിൽ നിന്ന്‌ പോലും നീക്കം ചെയ്‌തത്‌ നിയമസഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികളാണ് കേരളത്തിലും യുഡിഎഫ് പകര്‍ത്തിയെടുക്കുന്നത്. നിയമസഭയില്‍ വിലക്കിയാലും വെട്ടിമാറ്റിയാലും കേരളത്തിന്റെ തെരുവുകളില്‍ ഈ ചോദ്യം നിരന്തരമായി ഉയരുമെന്നും സിപിഐ (എം) വ്യക്തമാക്കി. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം അടിയന്തര പ്രമേയങ്ങള്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്‌ത പാരമ്പര്യമുണ്ട്. എന്നാൽ ചർച്ചകളിൽ നിന്ന് ഒളിച്ചോടിയ യുഡിഎഫ് രാജ്യത്തിനാകമാനം മാതൃകയായ കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ തകർക്കുകയാണ് ചെയ്തത്. അധികാരമേറ്റെടുത്ത്‌ ഒന്നര മാസത്തിനുള്ളില്‍ തന്നെ യുഡിഎഫ്‌ സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. ബജറ്റ്‌ പോലും കുത്തകകള്‍ക്കുള്ള പരവതാനിയാക്കി മാറ്റുന്ന നടപടിയാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ അജണ്ടകള്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിനുള്ള വഴി വെട്ടുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാരെന്ന്‌ വ്യക്തമായിരിക്കുകയാണെന്നും നാടിന്റെ നേട്ടങ്ങളെ തകര്‍ക്കുന്ന ഇത്തരം നടപടികളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments