ബംഗളൂരു: ഒന്നിലധികം സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചു. കേസിൽ കോടതി മൂന്ന് തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാതിരിക്കുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് കോടതിയുടെ ഈ കർശന നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശിയായ കെ. ദിലീപ് കുമാറാണ് കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തത്. ഇതിൽ വേളാച്ചേരിയിൽ മാത്രം താരത്തിന് രണ്ട് വോട്ടുകളുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഇതേ പരാതിയുമായി ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം ഒരാൾക്ക് ഒരു വോട്ടർ ഐഡി മാത്രമേ പാടുള്ളൂ എന്നിരിക്കെയാണ് നടൻ്റെ ഭാഗത്തുനിന്നും ഇത്തരമൊരു ഗുരുതരമായ നിയമലംഘനം ഉണ്ടായതെന്ന് ഹർജിയിൽ പറയുന്നു.അതേസമയം, തനിക്കെതിരെ പ്രചരിക്കുന്ന ഈ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പ്രകാശ് രാജ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. തന്നെ വിറ്റു തിന്നുന്ന ചിലർ കെട്ടിച്ചമച്ച കഥകളാണിതെന്നും, തന്നെ എപ്പോഴും തിരക്കിലാക്കി നിർത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ കുറിച്ചു

