ന്യൂയോർക്ക്/അബുദാബി: യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം വിദേശ നാവികരെ അടിയന്തരമായി ഒഴിപ്പിക്കാൻ ഐക്യരാഷ്ട്രസഭ. യു.എന്നിൻ്റെ കീഴിലുള്ള അന്താരാഷ്ട്ര മാരിറ്റൈം ഓർഗനൈസേഷൻ ആണ് ഈ വൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇറാൻ, ഒമാൻ, അമേരിക്ക എന്നിവയുൾപ്പെടെയുള്ള തീരദേശ രാജ്യങ്ങളുടെയും ആഗോള ഷിപ്പിംഗ് കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ ‘മെഗാ ഓപ്പറേഷൻ’ നടപ്പിലാക്കുന്നത്. നാവികരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് ആവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഐ.എം.ഒ സെക്രട്ടറി ജനറൽ ആഴ്സീനിയോ ഡൊമിംഗസ് അറിയിച്ചു.
മേഖലയിലെ സമാധാന ചർച്ചകളുടെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങളിൽ പര്യടനം ആരംഭിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാൻ്റെ നീക്കങ്ങൾക്കെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി. “ഹോർമുസ് ഒരു അന്താരാഷ്ട്ര ജലപാതയാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇവിടെ ആർക്കും ഫീസോ ടോളോ ഈടാക്കാൻ അവകാശമില്ല,” അബുദാബിയിലെത്തിയ റൂബിയോ വ്യക്തമാക്കി. കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
ഇരുപക്ഷവും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ ആഴ്ച ഒരു താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൻ്റെ വ്യവസ്ഥകളെച്ചൊല്ലി യു.എസും ഇറാനും തമ്മിലുള്ള വാക്പോര് തുടരുകയാണ്.ഇറാൻ്റെ ആണവായുധ പദ്ധതികളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) കടുത്ത പരിശോധനകൾ നടത്താൻ കരാറിൽ സമ്മതിച്ചിട്ടുണ്ടെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷത്തെ ആക്രമണത്തിൽ യു.എസും ഇസ്രായേലും ബോംബിട്ടു തകർത്ത ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ യു.എൻ സംഘത്തെ അനുവദിക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്. തങ്ങളുടെ മിസൈൽ-പ്രതിരോധ ശേഷിയെക്കുറിച്ച് ആരുമായും ഒത്തുതീർപ്പിനില്ലെന്ന് പാകിസ്ഥാൻ സന്ദർശനത്തിനിടെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. എന്നാൽ സമാധാന കരാറിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ച് ചർച്ച ചെയ്തിട്ടേയില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്ഥിരീകരിച്ചു.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ടിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും വളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ നീക്കം തടസ്സപ്പെടുകയും ചെയ്തിരുന്നു. നിലവിൽ കടലിടുക്ക് വീണ്ടും തുറന്നതോടെ ഇതുവരെ 172 കപ്പലുകൾ സുരക്ഷിതമായി കടന്നുപോയതായി മാരിറ്റൈം ഇൻ്റലിജൻസ് സ്ഥാപനമായ ‘കെപ്ലർ’ റിപ്പോർട്ട് ചെയ്തു. ഒമാൻ നൽകുന്ന താൽക്കാലിക റൂട്ടുകളിലൂടെയാണ് ഇപ്പോൾ കപ്പലുകൾക്ക് യാത്രാ അനുമതി നൽകുന്നത്.

