ഇറാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡില്‍ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച പുതിയ താൽക്കാലിക സമാധാന കരാറിലെ വ്യവസ്ഥകൾ ലംഘിക്കാൻ ഇറാൻ മുതിർന്നാൽ, സൈനിക നടപടി ഉൾപ്പെടെയുള്ള ഏത് കടുത്ത തീരുമാനങ്ങളിലേക്കും കടക്കാൻ തനിക്ക് മടിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പക്കൽ ഒരു കാരണവശാലും ആണവായുധങ്ങൾ എത്തിച്ചേരില്ലെന്ന് ഉറപ്പാക്കുകയാണ് തന്റെ ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം ആവർത്തിച്ചു.
‘ഇറാൻ ഈ സമാധാന കരാർ കൃത്യമായി പാലിച്ചില്ലെങ്കില്‍, അവരുടെ പെരുമാറ്റത്തിൽ മാറ്റമില്ലെങ്കില്‍, എനിക്ക് ചെയ്യേണ്ടി വരുന്നത് ഞാൻ ചെയ്യും. ഒട്ടും മടിക്കില്ല’ ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. പിന്നാലെ ട്രംപിനെതിരെ ശക്തമായ പ്രതികരണവുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും യുഎസിന്റെ ഏതൊരു ആക്രമണത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ തയാറാണെന്നും പ്രതിനിധി മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.

