കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രിമാരായ എം.ലിജുവും രമേശ് ചെന്നിത്തലയും അസൗകര്യം അറിച്ചതോടെ സംഘാടകർ പരിപാടി ഒഴിവാക്കി.വിശാല കെ.പി.സി.സി യോഗം നടക്കുന്നതിനാൽ എത്താൻ വൈകുമെന്നാണ് മന്ത്രിമാർ അറിയിച്ചത്.
കേരള കൗമുദിയുടെ 115ാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ വൈകിട്ട് ആറു മണിക്ക് നടക്കാനിരുന്ന പരിപാടിയിലേക്കാണ് ചെന്നിത്തലക്കും എം.ലിജുവിനും ക്ഷണം ലഭിച്ചത്. പരിപാടിയുടെ പുതുക്കിയ തീയതി സംഘാടകർ അറിയിച്ചിട്ടില്ല.
വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിടാനുള്ള മന്ത്രിമാരുടെ തീരുമാനം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഒപ്പം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദർശിച്ചതും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരേ പരിപാടിയിൽ വേദി പങ്കിട്ടതും വിവാദമായിരുന്നു.
വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്ന് യൂത്ത് കോൺഗ്രസിൽ നിന്നടക്കം ബിന്ദു കൃഷ്ണക്കെതിര വിമർശനം ഉയർന്നിരുന്നു. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടതോടെയാമണ് വിമർശനങ്ങൾ ഉയർന്നു വന്നത്.

