ബെയ്റൂട്ട് : യുഎസുമായും ഇസ്രായേലുമായുള്ള തങ്ങളുടെ രാഷ്ട്രീയ തർക്കങ്ങളിൽ ലെബനനെ ഇറാൻ ഒരു വിലപേശൽ ഉപകരണമായി ഉപയോഗിക്കുകയാണെന്ന ലെബനീസ് പ്രസിഡൻ്റ് ജോസഫ് ഔണിൻ്റെ ആരോപണം തള്ളി ഇറാൻ രംഗത്ത്. ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകിയത്.
കഴിഞ്ഞ ദിവസം സിഎൻഎൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലെബനീസ് പ്രസിഡൻ്റ് ജോസഫ് ഔൺ ഇറാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ഇറാൻ്റെ നിലവിലെ നടപടികൾ ലെബനൻ ജനതയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമാണെന്നും, ഇസ്രായേലും ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം കണ്ട് ലെബനൻ ജനത മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ യുദ്ധക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ താൻ എന്തും ചെയ്യാൻ തയ്യാറാണെന്നും ഔൺ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ അഭിമുഖത്തോട് പ്രതികരിച്ചുകൊണ്ട് ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തുകയായിരുന്നു. “ലെബനൻ ഇറാൻ്റെ ഒരു വിലപേശൽ ഉപകരണമായിരുന്നെങ്കിൽ, തങ്ങൾ പണ്ടേ ഒരു രാഷ്ട്രീയ കരാറിലെത്തുമായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ലെബനനിൽ ശക്തമായ സൈനിക ആക്രമണം നടത്തുന്ന ഇസ്രായേലിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, “മിസ്റ്റർ പ്രസിഡൻ്റ്, നിങ്ങളുടെ യഥാർത്ഥ ശത്രുവിൽ നിന്ന് ലെബനനെ രക്ഷിക്കൂ” എന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
തെക്കൻ ലെബനൻ്റെയും പലസ്തീൻ ജനതയുടെയും സംരക്ഷകരായി സ്വയം പ്രഖ്യാപിച്ച് ലെബനനിൽ ശക്തമായ ജനപിന്തുണ നേടിയെടുത്ത സായുധ ഗ്രൂപ്പാണ് ഹിസ്ബുള്ള. കഴിഞ്ഞ മാർച്ച് മുതൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ ലെബനനിൽ തീവ്രമായ സൈനിക നടപടികൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിലുള്ള വാക്പോര് മുറുകുന്നത്.

