വാഷിംഗ്ടൺ : അമേരിക്കൻ സ്‌പേസ് ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥനായ ചീഫ് മാസ്റ്റർ സാർജന്റ് ജോൺ ബെന്റിവെഗ്നയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ഇറാൻ അനുകൂലവും അമേരിക്ക വിരുദ്ധവുമായ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇറാനിയൻ ഹാക്കർമാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം, ബെന്റിവെഗ്നയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളിൽ വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഉണ്ടായിരുന്നു. ഒരു വീഡിയോയിൽ “ഹാനോയ് ഹന്നാ” എന്നറിയപ്പെട്ടിരുന്ന അന്തരിച്ച വിയറ്റ്നാമീസ് റേഡിയോ അവതാരക തു ഹുവോങ്ങിന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. അമേരിക്കൻ സൈനികരോട് “മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ ഉപേക്ഷിക്കൂ” എന്ന സന്ദേശമാണ് വീഡിയോയിലൂടെ നൽകിയിരുന്നത്.
അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ഇറാനിയൻ ഉദ്യോഗസ്ഥൻ അലി ലാരിജാനിയുടെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച ബെന്റിവെഗ്ന, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വീഡിയോകളുമായി ഇടപെടുകയോ ചെയ്യരുതെന്ന് സഹപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകി.“അക്കൗണ്ട് തിരിച്ചുപിടിക്കാനും പ്രശ്നം എത്രയും വേഗം പരിഹരിക്കാനും ബന്ധപ്പെട്ട ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. സ്‌പേസ് ഫോഴ്‌സ് വക്താവ് ഹാക്കിംഗ് സംഭവം സ്ഥിരീകരിച്ചെങ്കിലും, പോസ്റ്റുകൾ എത്രനേരം അക്കൗണ്ടിൽ നിലനിന്നിരുന്നുവെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്താണ് സ്‌പേസ് ഫോഴ്‌സ് രൂപീകരിച്ചത്. ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ച സേനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരി 28-ന് അമേരിക്ക ഇറാനിൽ ആക്രമണം ആരംഭിച്ചപ്പോൾ, ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ സ്‌പേസ് ഫോഴ്‌സ് പ്രധാന പങ്കുവഹിച്ചുവെന്ന് അമേരിക്കൻ സൈനിക നേതൃത്വം അവകാശപ്പെട്ടിരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിനിടെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യ സംഭവമല്ല. സൈനികരുടെ മൊബൈൽ ഫോണുകളും ഓൺലൈൻ അക്കൗണ്ടുകളും ലക്ഷ്യമാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ സൈനിക നേതൃത്വം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്തിടെ, യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അമേരിക്കൻ സൈനികരുടെ ലൊക്കേഷൻ വിവരങ്ങൾ ദുരുപയോഗം ചെയ്ത് നിരീക്ഷണം നടത്താനുള്ള ശ്രമങ്ങളെക്കുറിച്ച് നിരവധി ഭീഷണി റിപ്പോർട്ടുകൾ ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ അവസാനത്തിൽ അമേരിക്കൻ മറൈൻ കോർപ്സിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഇതിനിടെ, മാർച്ചിൽ FBI ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ടും ഇറാനിയൻ ഹാക്കർമാർ ഹാക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അമേരിക്ക–ഇറാൻ സംഘർഷം യുദ്ധഭൂമിയിലല്ലാതെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രചാരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും ഉപയോഗിച്ച് തങ്ങളുടെ നിലപാടുകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹാക്കിംഗ് സംഭവം പുറത്തുവന്നത്.

