ബുനിയ (ഡിആർ കോംഗോ): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർ കോംഗോ) എബോള വൈറസ് അതിവേഗം വ്യാപിക്കുന്നത് അതീവ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മെഡിക്കൽ സന്നദ്ധസംഘടനയായ മെദ്സാൻ സാൻ ഫ്രോന്തിയർസ് (എംഎസ്എഫ്) മുന്നറിയിപ്പ് നൽകി. രോഗവ്യാപനം പ്രഖ്യാപിച്ച് വെറും രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മുൻകാല എബോള വ്യാപനങ്ങളിൽ കണ്ടിട്ടില്ലെന്ന് എംഎസ്എഫിന്റെ ഉപഡയറക്ടർ ഡോ. അലൻ ഗോൺസാലസ് വ്യക്തമാക്കി.
ഇതിനിടെ, വൈറസ് നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രെയേസസ് ഏറ്റവും കൂടുതൽ ബാധിത പ്രദേശമായ ഇതുരി പ്രവിശ്യ സന്ദർശിച്ചു. ഡിആർ കോംഗോയിൽ നിലവിൽ 1,000-ത്തിലധികം സംശയാസ്പദ എബോള കേസുകളും 246 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിൽ ഒമ്പത് സ്ഥിരീകരിച്ച കേസുകളും ഒരു മരണവും രേഖപ്പെടുത്തി.
അതേസമയം, ബുനിയ നഗരത്തിലെ ദൈനംദിന ജീവിതം വലിയ മാറ്റമില്ലാതെ തുടരുകയാണ്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് കൈകഴുകൽ നിർബന്ധമാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ നിർദേശങ്ങൾ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും റേഡിയോ, ടെലിവിഷൻ എന്നിവ വഴി ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടെ, ഡിആർ കോംഗോയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ എബോള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബ്രസീലിലെ സാവോ പൗളോ സംസ്ഥാനത്തും പരിശോധനകൾ ആരംഭിച്ചു.
നിലവിലെ രോഗവ്യാപനം ‘ബുണ്ടിബുഗ്യോ’ എന്ന അപൂർവ എബോള വൈറസ് വകഭേദമാണ്. ഇതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട വാക്സിൻ നിലവിലില്ല. രോഗബാധിതരിൽ ഏകദേശം മൂന്നിലൊരാൾ മരണപ്പെടുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

