Wednesday, May 27, 2026
HomeNewsഅമേരിക്കയിൽ പേപ്പർ മില്ലിൽ രാസവസ്തു സൂക്ഷിച്ച ടാങ്ക് തകർന്നു: അപകടത്തിൽ ഒരാൾ മരിച്ചു

അമേരിക്കയിൽ പേപ്പർ മില്ലിൽ രാസവസ്തു സൂക്ഷിച്ച ടാങ്ക് തകർന്നു: അപകടത്തിൽ ഒരാൾ മരിച്ചു

ലോങ്‌വ്യൂ (വാഷിംഗ്ടൺ) : അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്തുള്ള പ്രമുഖ പേപ്പർ മില്ലിൽ രാസവസ്തു സൂക്ഷിച്ച ഭീമാകാരമായ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേരെ കാണാതായി. പത്തിലധികം പേർക്ക് പരിക്കേറ്റു. ദക്ഷിണ വാഷിംഗ്ടണിലെ ലോങ്‌വ്യൂ നഗരത്തിൽ പ്രവർത്തിക്കുന്ന ‘നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്’ കമ്പനിയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം.

പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന, അതീവ തുരുമ്പെടുക്കൽ ശേഷിയുള്ള ‘വൈറ്റ് ലിക്വർ’ എന്ന രാസമിശ്രിതം സംഭരിച്ചിരുന്ന 80,000 ഗാലൺ ശേഷിയുള്ള ടാങ്കാണ് പെട്ടെന്ന് തകർന്നുവീണത്. ടാങ്ക് തകർന്നതോടെ രാസലായനി വൻതോതിൽ പുറത്തേക്ക് ഒഴുകുകയും ഫാക്ടറി കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയുമായിരുന്നു.

അപകടത്തിൽ പരുക്കേറ്റ പത്ത് പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് ജീവനക്കാരും രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പലർക്കും കടുത്ത കെമിക്കൽ പൊള്ളലേറ്റിട്ടുണ്ട്.അപകടസമയത്ത് ജോലിയിലുണ്ടായിരുന്ന ഒൻപത് ജീവനക്കാരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ തകർന്ന ടാങ്കിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും രാസവസ്തുക്കൾ കെട്ടിക്കിടക്കുന്നതും, കെട്ടിടാവശിഷ്ടങ്ങൾ വീണ്ടും തകരാൻ സാധ്യതയുള്ളതും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമേ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായി ഉള്ളിലേക്ക് കടക്കാൻ സാധിക്കൂ എന്ന് ലോങ്‌വ്യൂ ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകിയെങ്കിലും പൊതുജനങ്ങൾക്ക് മറ്റ് ആരോഗ്യ ഭീഷണികൾ ഇല്ലെന്ന് പരിസ്ഥിതി-ആരോഗ്യ വകുപ്പുകൾ വ്യക്തമാക്കി. ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുഎസ് തൊഴിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments