Wednesday, May 27, 2026
HomeNewsവെടിനിർത്തൽ കരാർ കാറ്റിൽ പറത്തി ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം: 11 പേർക്ക്...

വെടിനിർത്തൽ കരാർ കാറ്റിൽ പറത്തി ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം: 11 പേർക്ക് ദാരുണാന്ത്യം

ബെയ്റൂട്ട് : ലെബനൻ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാൽപ്പതിലധികം ആളുകൾക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. കിഴക്കൻ ലെബനനിലെ ബെക്കാ താഴ്‌വരയിലുള്ള മഷ്ഗര ഗ്രാമം ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.

ആക്രമണത്തിന് തൊട്ടുമുമ്പ് പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ലെബനൻ സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. വെടിനിർത്തൽ കരാറുകൾ ലംഘിച്ചുകൊണ്ട് മേഖലയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും കനക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

അതേസമയം, തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും ഇസ്രായേൽ വർദ്ധിപ്പിക്കാൻ പോവുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിൻ്റെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കടക്കാൻ ശേഷിയുള്ള ഫൈബർ-ഓപ്റ്റിക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഉൾപ്പെടെ, ഇറാൻ പിന്തുണയുള്ള ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ള നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായാണ് ഈ നടപടി. “ഞങ്ങൾ അവർക്ക് കനത്ത പ്രഹരം ഏൽപ്പിക്കും,” നെതന്യാഹു പ്രതിജ്ഞ ചെയ്തു.

ഈ പ്രഖ്യാപനത്തെത്തുടർന്ന് ഹിസ്ബുള്ളയുടെ ശക്തമായ കേന്ദ്രമായ ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വൻ പരിഭ്രാന്തിയാണുണ്ടായത്. നെതന്യാഹുവിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രദേശത്തുനിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യാൻ തുടങ്ങി. സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുടുംബങ്ങളുടെ വാഹനങ്ങൾ കാരണം തെരുവുകളിൽ ആയിരക്കണക്കിന് കാറുകളുടെ നീണ്ട നിര രൂപപ്പെട്ടു.

രാത്രിയിലെ ആക്രമണങ്ങളിൽ തലസ്ഥാന നഗരത്തെ ഒഴിവാക്കിയെങ്കിലും, വൈകുന്നേരം മുതൽ പുലർച്ചെ വരെ ലെബനനിലുടനീളം ഇസ്രായേൽ യുദ്ധവിമാനങ്ങൾ തുടർച്ചയായി ബോംബാക്രമണം നടത്തി. ഏതാണ്ട് 50-ഓളം സ്ഥലങ്ങളിലായി ഡസൻ കണക്കിന് ആക്രമണങ്ങൾ നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments