ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലകളിൽ രണ്ട് രൂപയിലധികമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും നികുതി ഘടനയിലെ മാറ്റങ്ങളുമാണ് പെട്രോളിയം കമ്പനികൾ വിലവർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന നാലാമത്തെ വിലവർദ്ധനവാണിത്.
തുടർച്ചയായി ഇന്ധനവില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. യാത്രാച്ചെലവുകൾ വർദ്ധിക്കുന്നതിനൊപ്പം ചരക്കുകൂലി കൂടുന്നത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കും. പുതിയ വർദ്ധനവോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവ്വകാല റെക്കോർഡിലേക്ക് അടുക്കുകയാണ്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 99.51 രൂപയിൽ നിന്ന് 102.12 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 92.49 രൂപയിൽ നിന്ന് 95.20 രൂപയിലെത്തി.മുംബൈയിൽ പൊതുമേഖലാ ഇന്ധന പമ്പുകളിൽ പെട്രോൾ വില ലിറ്ററിന് 111.21 രൂപയായും ഡീസൽ വില 97.83 രൂപയായും വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 115.32 , ഡീസൽ ലിറ്ററിന് 104.44 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
നീണ്ട ഇടവേളയ്ക്ക് ശേഷം മെയ് 15-നാണ് രാജ്യത്ത് ഇന്ധനവില വീണ്ടും പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്. അതിനുശേഷം ഇതുവരെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 7.5 രൂപയോളമാണ് ആകെ വർദ്ധിച്ചത്. കഴിഞ്ഞ നാല് വർഷമായി രാജ്യത്ത് ഇന്ധനവില വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു.

