ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരിക്കലും ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. യുക്രയ്നെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗം മാത്രമായിരുന്നു ഇതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ സന്ദർശനത്തിനിടെ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ യുഎസിൻ്റെ നയം വ്യക്തമാക്കിയത്.
യുദ്ധം കാരണം റഷ്യയുടെ വരുമാന സ്രോതസ്സുകൾ തടയുക എന്നതായിരുന്നു യുഎസിൻ്റെ പ്രധാന ലക്ഷ്യം. ആ സമയത്ത് ഇന്ത്യ റഷ്യൻ എണ്ണയുടെ പ്രധാന വാങ്ങലുകാരായി മാറി എന്നത് മാത്രമാണ് സംഭവിച്ചത്. ഇതിനെ ഇന്ത്യയ്ക്കെതിരെയുള്ള നീക്കമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ ഊഷ്മളമായ വ്യക്തിബന്ധമാണുള്ളതെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു. ട്രംപ് പ്രസിഡന്റായ കാലംമുതൽ പ്രധാനമന്ത്രി മോദിയുമായി ശക്തമായ വ്യക്തിബന്ധമുണ്ട്. നേതാക്കൾ തമ്മിലുള്ള ബന്ധം പരമ പ്രധാനമാണ്. ഹ്രസ്വകാലത്തേക്കുള്ള നേതാക്കളല്ല, ദീർഘകാലത്തേക്കുള്ള നേതാക്കളാണിവരെന്നും റൂബിയോ പറഞ്ഞു.
ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ്ജ ഇറക്കുമതി വൈവിധ്യവൽക്കരിക്കാൻ അമേരിക്കയും വെനിസ്വേലയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബദൽ സ്രോതസ്സുകളായി മുന്നിലുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. മുൻപ് റഷ്യൻ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ താരിഫ് ചുമത്തിയിരുന്നെങ്കിലും, നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും വലിയൊരു വ്യാപാര കരാറിലേക്ക് എത്തിച്ചേരാനുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്.

