ഡൽഹി : കുറച്ച് ദിവസമായി നമ്മുടെ രാജ്യം ചർച്ച ചെയ്യുന്ന സുപ്രധാനമായ കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് ഇന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വി.ഡി സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ.ഇതിനെ സന്തോഷപൂർവം ഞാൻ സ്വാഗതം ചെയ്യുകയാണ്. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി യു.ഡി.എഫിനെ അധികാരത്തിലേക്കെത്തിച്ചത്. ആ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഒരു സർക്കാർ കേരളത്തിലുണ്ടാകും. ആ സർക്കാർ നയിക്കുന്ന മുഖ്യമന്ത്രിക്കും ഗവൺമെന്‍റിനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി പാർട്ടി ഹൈക്കമാൻഡ് നിയമിച്ച ശ്രീ വി.ഡി സതീശനെ അങ്ങേയറ്റം ഹൃദയം തുറന്ന് അഭിനന്ദിക്കാൻ ഞാൻ ഈ സന്ദർഭത്തിൽ ആഗ്രഹിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
തീരുമാനങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. “വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ പാർട്ടിയുടെ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഈ തീരുമാനങ്ങൾ വരാനിരിക്കുന്ന തരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ ഊർജ്ജം നൽകും,” അദ്ദേഹം വ്യക്തമാക്കി.പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാർട്ടിയാണ് എനിക്ക് എല്ലാം, വ്യക്തിയേക്കാൾ വലുത് പാർട്ടിയും ജനങ്ങളുമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച അദ്ദേഹം, പാർട്ടിയുടെ ഐക്യത്തിനാണ് മുൻഗണനയെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

