ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾക്കും വാക്പോരുകൾക്കും ഒടുവിൽ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ. 144 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെ സർക്കാർ നേടിയത്. വിശ്വാസ പ്രമേയത്തെ 22 പേർ എതിർത്തപ്പോൾ അഞ്ച് പേർ വിട്ടുനിന്നു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി ഡിഎംകെ,ബിജെപി,പിഎംകെ പാർട്ടികൾ സഭ ബഹിഷ്ക്കരിച്ചു.
എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ചു. സഭയിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയിക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വിപ്പ് നൽകിയെങ്കിലും 24 എംഎൽഎമാർ അത് ലംഘിച്ച് ടിവികെ അനുകൂല നിലപാട് എടുക്കുകയായിരുന്നു.

