വാഷിങ്ടൺ: വാർത്താ ചാനലായ സിഎൻഎന്നിന്റെ (CNN) സ്ഥാപകനും മാധ്യമ ഭീമനുമായ ടെഡ് ടർണർ(87) അന്തരിച്ചു. ടർണർ എന്റർപ്രൈസസ് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു. ‘മൗത്ത് ഓഫ് ദ സൗത്ത്’ എന്ന് വിളിപ്പേരുള്ള ടർണർ, ടെലിവിഷൻ വാർത്താ സംപ്രേഷണ രീതികളെ അടിമുടി മാറ്റുകയും ആഗോള വാർത്താ വിതരണത്തിൽ വൻ വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. വാർത്തകൾ ലോകത്തിന്റെ ഏത് കോണിലും തത്സമയം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നവും നേട്ടവും.ഓഹിയോയിൽ ജനിച്ച അദ്ദേഹം തന്റെ 24-ാം വയസ്സിലാണ് മാധ്യമരംഗത്തേക്ക് കടന്നുവരുന്നത്. പിതാവിന്റെ ആത്മഹത്യയെത്തുടർന്ന് അദ്ദേഹത്തിന്റെ ബിൽബോർഡ് പരസ്യ കമ്പനി ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം.
ചെറുപ്പകാലത്ത് പിതാവിൽ നിന്ന് കടുത്ത ശിക്ഷണങ്ങൾ നേരിടേണ്ടി വന്നതും സഹോദരിയുടെ അകാല വിയോഗവും അദ്ദേഹത്തിന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു. ക്ലാസിക് വിഷയങ്ങൾ പഠിച്ചതിന്റെ പേരിൽ പിതാവ് അദ്ദേഹത്തിന്റെ കോളേജ് പഠനച്ചെലവ് പോലും നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം സ്വന്തം പ്രയത്നത്താൽ ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു.1980 ജൂൺ ഒന്നിനാണ് ലോകത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ സിഎൻഎൻ എന്ന വിപ്ലവത്തിന് അദ്ദേഹം തുടക്കമിട്ടത്. ആദ്യകാലത്ത് പലരും അദ്ദേഹത്തിന്റെ ആശയത്തെ അസംബന്ധമെന്ന് വിളിച്ച് പരിഹസിച്ചിരുന്നെങ്കിലും 1990-ലെ ഗൾഫ് യുദ്ധത്തിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ സിഎൻഎൻ ലോകശ്രദ്ധ പിടിച്ചുപറ്റി. വാർത്താ ചാനലുകൾക്ക് പുറമെ കാർട്ടൂൺ നെറ്റ്‌വർക്ക്, ടിഎൻടി, ടിസിഎം തുടങ്ങിയ പ്രശസ്തമായ വിനോദ ചാനലുകളും അദ്ദേഹം സ്ഥാപിച്ചു.
സിഎൻഎന്നിനെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് ടർണർ എപ്പോഴും വിശേഷിപ്പിച്ചിരുന്നത്.വാർത്താ ലോകത്തിന് പുറമെ വലിയൊരു പരിസ്ഥിതി സ്നേഹിയും മനുഷ്യസ്‌നേഹിയും കൂടിയായിരുന്നു ടർണർ. പരിസ്ഥിതി സംരക്ഷണത്തിനായി ടർണർ ഫൗണ്ടേഷൻ സ്ഥാപിക്കുകയും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് വനങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. 1991-ൽ ടൈം മാഗസിൻ അദ്ദേഹത്തെ ‘മാൻ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തിരുന്നു. 2018-ൽ ലൂയി ബോഡി ഡിമെൻഷ്യ എന്ന മസ്തിഷ്ക രോഗം ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് നിരവധി എമ്മി അവാർഡുകൾ ലഭിച്ചിട്ടുള്ള അദ്ദേഹം, അറ്റ്ലാന്റ ബ്രേവ്സ് (ബേസ്ബോൾ), അറ്റ്ലാന്റ ഹോക്സ് (ബാസ്കറ്റ്ബോൾ) എന്നീ കായിക ടീമുകളുടെ ഉടമ കൂടിയായിരുന്നു. ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരും പ്രമുഖരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

