ലണ്ടൻ : ഇറാനെതിരെയുള്ള കടൽ ഉപരോധം നീട്ടാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നീക്കം തുടങ്ങിയതോടെ ആഗോള എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. അന്താരാഷ്ട്ര എണ്ണവിലയുടെ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ബാരലിന് 125 ഡോളറിന് മുകളിലെത്തി. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ദീർഘകാലത്തേക്ക് തുടരാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.
ലോകത്തെ എണ്ണക്കടത്തിൻ്റെ സിരയായ ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടാനുള്ള തയ്യാറെടുപ്പുകൾ വൈറ്റ് ഹൗസ് ആരംഭിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായി അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നീക്കം.അമേരിക്കയും ഇറാനും തമ്മിൽ നടന്നിരുന്ന നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതാണ് വിപണിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.
ബ്രെൻ്റ് ക്രൂഡ് വില ഒറ്റയടിക്ക് 12 ശതമാനത്തിലധികം വർദ്ധിച്ചപ്പോൾ അമേരിക്കൻ എണ്ണ വിപണിയായ ഡബ്ല്യു.ടി.ഐ ബാരലിന് 110 ഡോളറിന് മുകളിലെത്തി. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുന്നതിനാൽ വിതരണ ശൃംഖല പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
അമേരിക്കയിലെ ആഭ്യന്തര വിപണിയിൽ ഇന്ധനവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ വൻ വിലക്കയറ്റത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ എണ്ണവില ഇനിയും ഉയരാനാണ് സാധ്യത.

