വാഷിംഗ്ടൺ : ഈ വർഷം അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ ദേശീയ ടീമിന് പങ്കെടുക്കാമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. എന്നാൽ ടീമിനൊപ്പം എത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐആർജിസി ) ബന്ധമുള്ള ആരെയും അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
പരിശീലകർ, മാധ്യമപ്രവർത്തകർ, മറ്റ് ഒഫീഷ്യലുകൾ എന്നീ ലേബലിൽ ഐആർജിസി ബന്ധമുള്ളവർ ടീമിനൊപ്പം വരുന്നത് തടയാൻ കർശനമായ പരിശോധനകൾ നടത്തും. കായികതാരങ്ങളെയും ഫുട്ബോളിനെയും ബാധിക്കാത്ത രീതിയിലായിരിക്കും നടപടികളെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും നേരത്തെ സൂചിപ്പിച്ചിരുന്നു.മുമ്പ് നിർബന്ധിത സൈനിക സേവനത്തിൻ്റെ ഭാഗമായി ഐആർജിസിയിൽ പ്രവർത്തിച്ചിട്ടുള്ള കളിക്കാർക്ക് വിസ ലഭിക്കുമോ എന്ന കാര്യത്തിൽ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കളിക്കാർക്ക് അമേരിക്കയിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ പങ്കെടുക്കൂ എന്ന് ഇറാൻ്റെ കായിക മന്ത്രി അഹമ്മദ് ദുനിയമാലി അറിയിച്ചു.
ജൂൺ 11-ന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് ആരംഭിക്കുന്നത്. ജൂൺ 16-ന് കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ബെൽജിയം, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പ് ജി-യിലെ മറ്റ് എതിരാളികൾ.
ലോകകപ്പുമായി ഔദ്യോഗിക ബന്ധമില്ലാത്ത ട്രംപിൻ്റെ പ്രതിനിധിയായ പൗലോ സാംപോളി, ഇറാന് പകരം ഇറ്റലിയെ ടൂർണമെൻ്റിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വിശദീകരണം ഇങ്ങനെയാണ്: “ഇറാൻ്റെ പ്രശ്നം അവരുടെ കായികതാരങ്ങളല്ല. മറിച്ച് അവർക്കൊപ്പം വരാൻ ആഗ്രഹിക്കുന്ന മറ്റു ചിലരാണ്. അവരിൽ ചിലർക്ക് ഐആർജിസിയുമായി ബന്ധമുണ്ട്. അങ്ങനെയുള്ളവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കില്ല, എന്നാൽ കായികതാരങ്ങൾക്ക് തടസ്സമുണ്ടാവില്ല.”“പത്രപ്രവർത്തകരെന്നും അത്‌ലറ്റിക് ട്രെയിനർമാരെന്നും നടിച്ച് ഐആർജിസി ഭീകരരെ ഞങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ അവർക്ക് കഴിയില്ല,” റൂബിയോ കൂട്ടിച്ചേർത്തു.
ഐആർജിസിയെ ഒരു “വിദേശ ഭീകര സംഘടന”യായാണ് വാഷിംഗ്ടൺ പ്രഖ്യാപിച്ചിട്ടുള്ളത്.ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു. ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചത്. ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിലും അമേരിക്കൻ താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലും ആക്രമണം നടത്തിയിരുന്നു. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിലും ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് ഇറാൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ ആരംഭിച്ചത്.

