തൃശൂർ: തൃശൂർ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് സർക്കാർ വിളിച്ചുചേർത്ത വാർത്താസമ്മേളനം തടസപ്പെടുത്തി വനിത. സമ്മേളനം തുടങ്ങുന്നതിനുമുൻപ് മന്ത്രിമാർക്ക് മുന്നിലേക്ക് എത്തിയ യുവതി തന്റെ സ്വകാര്യ പരാതി പറയാൻ തുടങ്ങി. ഇതിന് ആദ്യം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാർത്ത സമ്മേളനം തടസപ്പെടുത്തുകയായിരുന്നു.
തൃശൂർ കളക്‌ടറേറ്റില്‍ മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, കെ രാജൻ തുടങ്ങിയവർ പങ്കെടുക്കുന്ന വാർത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്. മന്ത്രിമാർക്കുമുൻപില്‍ യുവതി തന്റെ നില്‍പ്പ് സമരം ഏറെ നേരത്തേക്ക് തുടർന്നു. യുവതി പിന്മാറാതെ ആയതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്.
വാർത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാർ പറഞ്ഞെങ്കിലും പിന്മാറാൻ യുവതി കൂട്ടാക്കിയില്ല. കളക്‌ടറേറ്റില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയതായിരുന്നു യുവതി. വീട്ടിലേക്ക് ചക്കവീഴുന്നതുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കളക്‌ടറേറ്റില്‍ എത്തിയതെന്നാണ് വിവരം.
അതേസമയം അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കുടുംബങ്ങള്‍ക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും.

