ഡല്‍ഹി : വനിതാ സംവരണ ബില്‍ പാസാകാത്തതില്‍. രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളുടെ പുരോഗതി എങ്ങനെയാണ് സ്തംഭിക്കുന്നതെന്ന് എന്നതിന് എല്ലാ പൗരന്മാരും സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ശ്രമിച്ചിട്ടും ബില്‍ പാസാക്കാൻ കഴിഞ്ഞില്ല. ‘എല്ലാ അമ്മമാരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു’ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസ്താവിച്ചു.
ചിലർ ദേശീയ താല്‍പര്യത്തെക്കാള്‍ പാർട്ടി താല്‍പര്യങ്ങള്‍ക്ക് മുൻതൂക്കം നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളും രാജ്യവും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഡിഎംകെ, ടിഎംസി, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികളെ പ്രധാനമന്ത്രി ഇതില്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികള്‍ക്ക് സ്വാർത്ഥ രാഷ്ട്രീയമാണ് ഉള്ളത്. ഇക്കാരണത്താല്‍ ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പോരാട്ടം സ്തംഭിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്ത്രീകളെല്ലാം പാർലമെന്റിനെ ഉറ്റുനോക്കിയ ദിവസമാണ് കടന്നു പോയതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. സ്ത്രീകളുടെ പ്രധാനപ്പെട്ട ഈ ആവശ്യം നടപ്പാക്കുന്നതിനെ തടയുന്നതില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി തുടങ്ങിയ പാർട്ടികള്‍ ആഘോഷിച്ചു. അതില്‍ തനിക്ക് ദുഖം തോന്നിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം നമ്മുടെ ഭരണഘടനയെ അപമാനിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
വനിതാ സംവരണ ബില്‍ തടഞ്ഞതിനെ പ്രധാനമന്ത്രി ഭ്രൂണഹത്യ എന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷം ഭ്രൂണഹത്യ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് തങ്ങള്‍ പതിറ്റാണ്ടുകളോളം ചെയ്ത തെറ്റ് തിരുത്തുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാനുള്ള ഒരു അവസരമാണ് അവർ നഷ്ടപ്പെടുത്തിയത്. കോണ്‍ഗ്രസ് മറ്റ് പാർട്ടികളെ ആശ്രയിച്ചാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത്.
നാരിശക്തി വന്ദന്‍ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബാധിഷ്ഠിത പാർട്ടികളാണ് വനിതാ സംവരണ ബില്‍ പാസാക്കുന്നതിനെ എതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് അധികാരം ലഭിച്ചാല്‍ തങ്ങളുടെ അധികാരത്തിന് വെല്ലുവിളിയാകുമെന്ന് അവർ ഭയക്കുകയാണ്. തങ്ങളുടെ കുടുംബങ്ങള്‍ക്ക് പുറത്തുള്ള സ്ത്രീകള്‍ ഉയർന്നു വരുന്നതിനെ അവർ അനുകൂലിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ബില്ലിനെതിരെ കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. എല്ലാ പരിഷ്കാരങ്ങളെയും കോണ്‍ഗ്രസ് നുണ പറഞ്ഞാണ് എതിർക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം പാർലമെന്റില്‍ അവതരിപ്പിച്ച ബില്ല് ഭരണഘടനാ ഭേദഗതി പാസാക്കാൻ കഴിയാത്തതിനാല്‍ പരാജയപ്പെട്ടിരുന്നു.

