വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസമായി അപ്പീൽ കോടതി വിധി. വൈറ്റ് ഹൗസിൽ നിർമ്മിക്കുന്ന ബോൾറൂമിൻ്റെ നിർമ്മാണത്തിന് അപ്പീൽ കോടതി വീണ്ടും അനുമതി നൽകി. ഭൂഗർഭവും മുകളിലുമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനാണ് കോടതി സ്റ്റേ അനുവദിച്ചത്.ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യു.എസ്. അപ്പീൽസ് കോടതി, മുകളിലെ നിർമ്മാണം നിർത്തിവെക്കണമെന്ന ജില്ലാ ജഡ്ജി റിച്ചാർഡ് ലിയോൺ നൽകിയ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം നൽകിയ അപ്പീലിനെ പരിഗണിച്ചാണ് തീരുമാനം എടുത്തത്. അടുത്ത വാദം ജൂൺ 5-ന് നിശ്ചയിച്ചിരിക്കുന്നതിനാൽ അതുവരെ നിർമ്മാണം തുടരാൻ കഴിയും.
മാർച്ചിൽ നിർമാണം താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, ദേശീയ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ച് കേസ് വീണ്ടും പരിശോധിക്കണമെന്ന് അപ്പീൽ കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി.പദ്ധതിക്ക് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ് എന്ന നിലപാടിലാണ് ജഡ്ജി ലിയോൺ. ബോൾറൂം പദ്ധതി ദേശീയ സുരക്ഷാ ആവശ്യമായി പുനർവിഭജനം ചെയ്തിരിക്കുന്നത് നിയമ നടപടികൾ മറികടക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു. “ദേശീയ സുരക്ഷ എന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുറന്ന അനുമതിയല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. വിധിക്ക് പിന്നാലെ ട്രംപ് സോഷ്യൽ മീഡിയയിൽ ജഡ്ജിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഭാവിയിലെ പ്രസിഡന്റുമാർക്കും ലോകനേതാക്കൾക്കും സുരക്ഷിതവും വലുതുമായ മീറ്റിംഗ് കേന്ദ്രം ഒരുക്കുന്നതിനെ തടയാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഭൂഗർഭ ഭാഗങ്ങളിൽ ബോംബ് ഷെൽട്ടറുകളും മെഡിക്കൽ സൗകര്യങ്ങളും ഉൾപ്പെടുമെന്ന് ട്രംപ് അറിയിച്ചു. അതേസമയം, ജഡ്ജിയുടെ ഉത്തരവ് പ്രസിഡന്റ് സുരക്ഷയെയും ദേശീയ സുരക്ഷയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി യു.എസ്. നീതിന്യായ വകുപ്പ് അപ്പീൽ സമർപ്പിച്ചിരുന്നു.
മാർച്ചിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിർമാണം ആരംഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി പദ്ധതി നിർത്തിവെച്ചിരുന്നു. ചരിത്ര പൈതൃക സംരക്ഷണ സംഘടന നൽകിയ ഹർജിയായിരുന്നു ഇതിന് കാരണം.1902-ൽ നിർമ്മിച്ച വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ചുമാറ്റിയാണ് 1,350 പേർക്ക് ഇരിക്കാൻ ശേഷിയുള്ള പുതിയ ബോൾറൂം നിർമിക്കുന്നത്. ഏകദേശം 400 മില്യൺ ഡോളർ ചെലവുള്ള ഈ പദ്ധതിയ്ക്ക് സ്വകാര്യ സംഭാവനകളിലൂടെ ധനസഹായം ലഭിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

