Wednesday, April 15, 2026
HomeNewsവനിതാ സംവരണ ബിൽ വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് മോദിയുടെ പ്രഖ്യാപനം

വനിതാ സംവരണ ബിൽ വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് മോദിയുടെ പ്രഖ്യാപനം

ദില്ലി : വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം.

വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാകും.

2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.2029 ൽ സമ്പൂർണമാകണം

2029 ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നതാണ് പൊതുവായ ആവശ്യമെന്നും ഇതിനായി സഭയിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകാനുള്ള ശ്രമമാണിതെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ സ്ത്രീശക്തി നിർണ്ണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകളാണ് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകൾ. സ്ത്രീകൾ എല്ലാ മേഖലയിലും ഇന്ന് മികവ് തെളിയിച്ചിട്ടുണ്ട്. രാഷ്ട്രപതി മുതൽ ധനമന്ത്രി സ്ഥാനത്ത് വരെ വനിതകൾ ഉണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് പഞ്ചായത്ത് രാജെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജല ജീവൻ മിഷൻ്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണ്. പ്രതിപക്ഷവും വനിതാ ശാക്തീകരണത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

പഞ്ചായത്തിൽ നിന്ന് പാർലമെൻ്റിലേക്കുള്ള സ്ത്രീകളുടെ യാത്ര ഈ ബില്ലിലൂടെ എളുപ്പമാകും. സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാരിൻ്റെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി വിവരിക്കുകയും ചെയ്തു. 26 ആഴ്ച വരെയാണ് ഇന്ത്യയിൽ നിലവിൽ മെറ്റേണിറ്റി ലീവ് നൽകുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇത് നൽകുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

നാരീശക്തി വന്ദൻ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്തു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും നാരീശക്തി വന്ദൻ സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന്‍റെ പ്രധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് സംസാരിച്ചത്.വനിതാ സംവരണ ബിൽ ഫോ‍ർമുലവനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും.

കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ നടക്കും.’നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം, ഇന്ത്യ പുതിയ ഇതിഹാസം രചിക്കും’, വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments