ദുബായ് : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കപ്പലുകളെ തുരത്താൻ സ്ഥാപിച്ച കടൽമൈനുകൾ എവിടെയാണെന്ന കാര്യത്തിൽ ഇറാൻ അധികൃതർക്ക് വ്യക്തതയില്ലെന്ന് റിപ്പോർട്ട്. മൈനുകളുടെ കൃത്യമായ സ്ഥാനം സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നതിനാൽ കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കുന്നത് ഇനിയും വൈകുമെന്നാണ് സൂചന. ഇൻ്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
കഴിഞ്ഞ മാസം മേഖലയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയെത്തുടർന്നാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിച്ചത്. എന്നാൽ ഇവ സ്ഥാപിച്ചപ്പോൾ കൃത്യമായ മാപ്പിംഗ് നടത്തിയിരുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ മൈനുകൾ നിശ്ചിത സ്ഥാനങ്ങളിൽ നിന്ന് നീങ്ങിപ്പോയിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് അവ നീക്കം ചെയ്യുന്നത് സങ്കീർണ്ണമാക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ട് മൈനുകൾ സ്ഥാപിച്ചതിനാൽ അവയുടെ കൃത്യമായ ലൊക്കേഷൻ ഇറാൻ്റെ പക്കലില്ലെന്നാണ് യുഎസ് ഇൻ്റലിജൻസ് വ്യക്തമാക്കുന്നത്. സുരക്ഷിതമായി മൈനുകൾ നീക്കം ചെയ്യാതെ വലിയ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ കഴിയില്ല. ഇത് ലോകത്തെ ഏറ്റവും വലിയ എണ്ണക്കടത്ത് പാതയായ ഹോർമുസിനെ നിശ്ചലമാക്കിയിരിക്കുകയാണ്.
നിലവിൽ ഇറാനിയൻ തീരത്തോടു ചേർന്നുള്ള വടക്കൻ റൂട്ടിലൂടെ കപ്പലുകൾ പോകാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പില്ല.ഹോർമുസ് വഴിയുള്ള തടസ്സം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വരും ദിവസങ്ങളിൽ ഇനിയും കുതിച്ചുയർന്നേക്കാം.നിലവിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്. എങ്കിലും മൈനുകൾ കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഈ നീക്കത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

