കൊച്ചി: വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത പണം ധനലക്ഷ്മി ബാങ്കിലെ കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലെന്ന് വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍
ധനലക്ഷ്മി ബാങ്കിന്‍റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലാണ് അക്കൗണ്ട്. പിരിഞ്ഞു കിട്ടിയതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഭൂമി വാങ്ങിയത്. ബാക്കി തുക കെപിസിസി അക്കൗണ്ടില്‍ നിന്നാണ് നല്‍കിയതെന്നും കെ.സി പറഞ്ഞു.കോണ്‍ഗ്രസ് അക്കൗണ്ട് എവിടെയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.”മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാനെന്ന പേരില്‍ പിരിച്ച പണമെത്ര? “എന്‍റെയും കെപിസിസി. പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് പണമുള്ളത്” എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടുണ്ടല്ലോ. എത്ര പണം കൈയിലുണ്ട്? ആ അക്കൗണ്ട് ഏത് ബാങ്കിലാണ്?” എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. ഫെബ്രുവരിയില്‍ മേപ്പാടി കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് വാങ്ങിയ സ്ഥലത്ത് രാഹുല്‍ ഗാന്ധി തറക്കല്ലിട്ടിരുന്നു. കുന്നമ്പറ്റയില്‍ പദ്ധതിക്കായി 3.26 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 2.18 ഏക്കർഭൂമികൂടി വാങ്ങിയിട്ടുണ്ട്. മറ്റൊരിടത്ത് അഞ്ചേക്കർ വാങ്ങുന്നതിനായുള്ള ചർച്ചകള്‍ നടക്കുന്നതായും പ്രിയങ്ക അന്ന് വ്യക്തമാക്കിയിരുന്നു.

