ന്യൂഡൽഹി : എൻജിൻ തകരാർ സംശയിച്ചതിനെ തുടർന്ന് വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. 161 യാത്രക്കാരുമായി വന്ന 6E 579 വിമാനമാണ് സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.
വിമാനത്തിൻ്റെ എൻജിനിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ ഉന്നതതല ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഗ്നിശമന സേനയും ആംബുലൻസുകളും റൺവേയ്ക്ക് സമീപം സജ്ജമാക്കിയിരുന്നു.രാവിലെ 11 മണിയോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ലാൻഡിംഗിന് ശേഷം വിമാനം വിശദമായ പരിശോധനയ്ക്കായി മാറ്റി. സംഭവത്തെ തുടർന്ന് മറ്റ് വിമാന സർവീസുകളെ ബാധിക്കാത്ത വിധം വിമാനത്താവളത്തിലെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

