വാഷിംഗ്ടൺ : സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിൽ യുഎസിൻ്റെ ഇന്ധനം നിറയ്ക്കുന്ന ഉപകരണങ്ങൾക്കും വിമാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പരിക്കേറ്റവരിൽ രണ്ട് സൈനികരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇറാൻ്റെ സൈനിക ശേഷിയെ പൂർണ്ണമായും തകർത്തുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പ്രസ്താവന നടത്തി തൊട്ടടുത്ത ദിവസമാണ് ഈ തിരിച്ചടിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒരു മാസം നീണ്ട ഈ സംഘർഷത്തിൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും 300-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇറാൻ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ മാനുഷിക പരിഗണനയോടെ കാർഷിക വിഭവങ്ങളും മരുന്നുകളും കടത്തിവിടാൻ അനുവദിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിലേക്ക് 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള 1,000 സൈനികരെയും അയ്യായിരത്തോളം മറീനുകളെയും വിന്യസിക്കാൻ പെന്റഗൺ തീരുമാനിച്ചു.
ഇറാന്റെ ഹോർമുസ് കടലിടുക്ക് ഉപരോധം ആഗോള ഇന്ധനവിലയെ ബാധിച്ചപ്പോൾ, പാകിസ്ഥാൻ വഴി സമാധാന ചർച്ചകൾക്ക് അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ അത് നിഷേധിച്ചു. വരും ആഴ്ചകളിലും സംഘർഷം തുടരാൻ സാധ്യതയുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നൽകുന്ന സൂചന.

