പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള 2000 സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ ഉത്തരവിട്ടു. 3000 സെനികരുള്ള 18 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും വിന്യസിക്കാൻ കഴിവുള്ള ഇമ്മീഡിയറ്റ് റെസ്‌പോൺസ് ഫോഴ്‌സ് ബ്രിഗേഡിൽ നിന്നാണ് സൈനികരെ വിന്യസിക്കുന്നത്.
കൂടാതെ, വെള്ളിയാഴ്ച 4500 സൈനികർ യു എസ് എസ് ട്രിപ്പോളിയിലും മറ്റ് പടക്കപ്പലുകളിലുമായി പശ്ചിമേഷ്യയിലെത്തും. നിലവിലുള്ള 50,000 സൈനികർക്ക് പുറമേയാണ് 7000 സൈനികർ കൂടി വിന്യസിക്കപ്പെടുന്നത്. ഖാർഗ് ഐലണ്ട് പിടിച്ചെടുക്കാനോ ഹോർമൂസ് തുറപ്പിക്കുന്നതിനോ ആകാം സൈനികരുടെ വിന്യാസമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായും എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നും യുദ്ധം അവസാനിപ്പിക്കാൻ പതിനഞ്ച് ഇന സമാധാനപദ്ധതി മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാനുമായി അമേരിക്ക ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗരി പറഞ്ഞു.

