ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ അനുഭവപ്പെടുന്ന കനത്ത ശൈത്യകാലാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത മഞ്ഞുവീഴ്ചയും കാറ്റും നഗരത്തിലെ പ്രധാന വിമാനത്താവളങ്ങളായ ഒഹെയർ, മിഡ്‌വേ എന്നിവിടങ്ങളിലെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം 515-ലധികം വിമാനങ്ങൾ റദ്ദാക്കി. മിഡ്‌വേയിൽ 48 സർവീസുകൾ മുടങ്ങി. ഇതോടെ ഞായറാഴ്ച അമേരിക്കയിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ട വിമാനത്താവളമായി ഒഹെയർ മാറി. സ്പ്രിംഗ് ബ്രേക്ക് അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ട കുടുംബങ്ങളും ബിസിനസ്സ് യാത്രക്കാരുമാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. പലർക്കും ഒന്നിലധികം തവണ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് യാത്രകൾ ഉപേക്ഷിക്കേണ്ടിപോലും വന്നു.
ദിവസങ്ങളോളം നീളുന്ന കാലതാമസം ഒഴിവാക്കാൻ ചില യാത്രക്കാർ തങ്ങളുടെ യാത്രാ പ്ലാനുകൾ തന്നെ മാറ്റി. അയർലണ്ടിലേക്ക് പോകാനിരുന്ന യാത്രക്കാർ വിമാനം വൈകുമെന്നറിഞ്ഞതോടെ മെക്സിക്കോയിലേക്ക് യാത്ര മാറ്റി.മോശം കാലാവസ്ഥയ്ക്ക് പുറമെ, വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങളിലെ ഭാഗികമായ അടച്ചുപൂട്ടൽ കാരണം ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് മുന്നൂറോളം ഉദ്യോഗസ്ഥർ ജോലി രാജിവെച്ചതാണ് സുരക്ഷാ പരിശോധനകൾ വൈകാൻ കാരണമാകുന്നത്. വരും ദിവസങ്ങളിൽ സുരക്ഷാ ക്യൂ ഇനിയും നീളാൻ സാധ്യതയുണ്ടെന്ന് യൂണിയൻ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.
മഞ്ഞുവീഴ്ചയും ജീവനക്കാരുടെ കുറവും ഒരേസമയം ബാധിച്ചതോടെ ഷിക്കാഗോയിലെ വിമാനത്താവളങ്ങളിൽ വലിയ തിരക്കും ആശങ്കയുമാണ് നിലനിൽക്കുന്നത്.

