അമേരിക്കയിൽ ക്രൈം വിക്ടിം വിസ (U Visa) നേടുന്നതിനായി കൃത്രിമ ആയുധ കവർച്ചകൾ സംഘടിപ്പിച്ചെന്നാരോപിച്ച് 11 ഇന്ത്യൻ പൗരന്മാർക്കെതിരെ യുഎസ് അധികൃതർ കേസ് എടുത്തു. സ്റ്റോർ ജീവനക്കാരെ കുറ്റകൃത്യങ്ങളുടെ ഇരകളായി കാണിച്ച് കുടിയേറ്റ വിസ നേടാൻ ശ്രമിച്ചതാണ് കേസിന് കാരണമെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
പ്രതികൾക്കെതിരെ വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതികളിൽ ചിലരെ ബോസ്റ്റണിൽ നിന്നും മറ്റ് ചിലരെ കെന്റക്കി, മിസോറി, ഒഹായോ സംസ്ഥാനങ്ങളിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. മാസാചുസെറ്റ്സിൽ പിടിയിലായ ചിലർ ഫെഡറൽ കോടതിയിൽ ഹാജരായി പിന്നീട് ജാമ്യത്തിൽ വിട്ടയക്കപ്പെട്ടിട്ടുണ്ട്. ബാക്കി പ്രതികൾ പിന്നീട് ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാകുമെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
കുറ്റപത്രം പ്രകാരം, 2023 മാർച്ചിൽ റാംഭായ് പട്ടേൽ എന്നയാളും കൂട്ടാളികളും ചേർന്ന് മാസാചുസെറ്റ്സിലെ കൺവീനിയൻസ് സ്റ്റോറുകൾ, മദ്യശാലകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ കുറഞ്ഞത് ആറു കൃത്രിമ ആയുധ കവർച്ചകൾ സംഘടിപ്പിച്ചു. ഇതിലൂടെ അവിടെയുള്ള ജീവനക്കാർ U Visa അപേക്ഷയിൽ തങ്ങളെ തെറ്റ് ചെയ്യാതെ കുറ്റകൃത്യങ്ങളുടെ ഇരകളായി കാണിക്കാൻ ശ്രമിച്ചതായാണ് ആരോപണം.
കവർച്ച നടക്കുമ്പോൾ “കള്ളൻ” സ്റ്റോർ ജീവനക്കാരെയോ ഉടമകളെയോ തോക്ക് പോലുള്ള ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും കാഷ് രജിസ്റ്ററിൽ നിന്ന് പണം എടുത്ത് ഓടിപ്പോകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ സ്റ്റോറുകളുടെ സി.സി.ടി.വി. ക്യാമറയിൽ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കള്ളൻ രക്ഷപ്പെട്ടതിന് ശേഷം അഞ്ചു മിനിറ്റിലേറെ കാത്തിരുന്ന ശേഷമാണ് ജീവനക്കാർ പോലീസിനെ വിളിച്ച് പരാതി നൽകിയത്.
ഈ പദ്ധതിയിൽ പങ്കെടുക്കാൻ “ബാധിതർ” ഓരോരുത്തരും റാംഭായ് പട്ടേലിന് പണം നൽകിയതായും, കവർച്ച നടത്താൻ സ്റ്റോർ ഉപയോഗിക്കാൻ സ്റ്റോർ ഉടമകൾക്ക് പട്ടേൽ പണം നൽകിയതായും അന്വേഷണ രേഖകളിൽ പറയുന്നു. റാംഭായ് പട്ടേൽ, കവർച്ച നടത്തിയ വ്യക്തി, രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവർ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിട്ടുണ്ട്.ഇപ്പോൾ കേസ് ചുമത്തപ്പെട്ട 11 പേർ കവർച്ചകൾ സംഘടിപ്പിക്കാൻ സംഘാടകനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതോ, അല്ലെങ്കിൽ തങ്ങളെയോ കുടുംബാംഗങ്ങളിലൊരാളെയോ “ബാധിതർ” ആയി ഉൾപ്പെടുത്താൻ പണം നൽകിയതോ ആണെന്ന് അധികൃതർ പറയുന്നു.
വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പരമാവധി അഞ്ച് വർഷം തടവ്, മൂന്ന് വർഷം മേൽനോട്ടത്തിലുള്ള മോചനം (supervised release), കൂടാതെ 2.5 ലക്ഷം ഡോളർ വരെ പിഴ ലഭിക്കാം.യുഎസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ഫെഡറൽ കോടതി ജഡ്ജിയാണ് അന്തിമ ശിക്ഷ നിർണയിക്കുക. കുറ്റപത്രത്തിലുള്ള വിവരങ്ങൾ ആരോപണങ്ങളാണെന്നും, കോടതി കുറ്റം തെളിയിക്കുന്നതുവരെ പ്രതികളെ നിരപരാധികളായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

