അമേരിക്ക- ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിലെ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മധ്യപൂർവേഷ്യയിലെ നഗരങ്ങളിൽ നിന്ന് കൂട്ടത്തോടെ ഒഴിപ്പിക്കൽ ആവശ്യമായി വന്നേക്കാമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി വ്യക്തമാക്കി.
ആക്രമണത്തിൽ ആണവ ചോർച്ച സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഐഎഇഎ മേധാവി റാഫേൽ ഗ്രോസി അറിയിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനകളൊന്നുമില്ലെന്നും ഇറാനിലെ ആണവ റെഗുലേറ്ററി ചുമതലയുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും റാഫേൽ ഗ്രോസി കൂട്ടിച്ചേർത്തു.
നാല് ആണവ കേന്ദ്രങ്ങളാണ് ഇറാനിലുള്ളത്. ഇതിൽ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയമുള്ള ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം സമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാൻസ്. ഇനി ഫോർദോ ആക്രമിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അമേരിക്കൻ ആക്രമണത്തിൽ മധ്യ പടിഞ്ഞാറൻ ഇറാനിലെ ഖോറമാബാദ് നഗരത്തിൽ അഞ്ച് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു.

