വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് (DOJ) പൂഴ്ത്തിവച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡെമോക്രാറ്റുകൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ, 1983-ൽ ട്രംപ് 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗൗരവകരമായ ആരോപണമുണ്ട്. ഈ ആരോപണവുമായി ബന്ധപ്പെട്ട 50-ഓളം പേജുകളുള്ള എഫ്ബിഐ അഭിമുഖങ്ങളും കുറിപ്പുകളും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് എൻപിആർ (NPR) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഇത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒത്തുകളിയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റായ റോബർട്ട് ഗാർഷ്യ, രേഖകൾ പൂഴ്ത്തിവയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെക്കുറിച്ച് സമാന്തര അന്വേഷണം നടത്തുമെന്നും അറിയിച്ചു. നിയമപ്രകാരം എല്ലാ എപ്സ്റ്റീൻ ഫയലുകളും പുറത്തുവിടാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ബാധ്യസ്ഥമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, രേഖകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും, ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചില ഭാഗങ്ങൾ താൽക്കാലികമായി നീക്കം ചെയ്തതാണെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് വക്താവ് വ്യക്തമാക്കി. പരിശോധനകൾക്ക് ശേഷം ഇവ പുനഃസ്ഥാപിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ, ആരോപണങ്ങൾ ഡോണൾഡ് ട്രംപ് നിഷേധിച്ചു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ താൻ പൂർണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ടുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്

