അമേരിക്കൻ സുപ്രീം കോടതി ഇറക്കുമതി തീരുവകൾ റദ്ദാക്കിയതും തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നു. പുതിയ സാഹചര്യത്തിൽ ആഗോള വ്യാപാരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വാണിജ്യ മന്ത്രാലയം വിശദമായി പഠിച്ചു വരികയാണെന്ന് സർക്കാർ അറിയിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ ഓരോ നീക്കവും വിലയിരുത്തിയ ശേഷമേ ഔദ്യോഗിക പ്രതികരണം ഉണ്ടാവുകയുള്ളൂ.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തി. യുഎസ് കോടതി വിധി ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. പുതിയ സംഭവവികാസങ്ങളിൽ കൂടുതൽ വ്യക്തത വരുന്നത് വരെ കാത്തിരിക്കാനാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ധാരണ. ട്രംപ് പുതുതായി പ്രഖ്യാപിച്ച 10 ശതമാനം തീരുവയിൽ ഏതൊക്കെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നിലപാടുകൾ ഇന്ത്യൻ കയറ്റുമതി മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലായിരിക്കെ, യുഎസ് കോൺഗ്രസിന്റെയും കോടതിയുടെയും നിലപാടുകൾ ഇന്ത്യയ്ക്ക് പ്രധാനമാണ്. രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

