കൊല്ലം : സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറിന് ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളികള്‍ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല.
2025 നവംബർ 20നാണ് പത്മകുമാർ അറസ്റ്റിലായത്. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് അറസ്റ്റ് ചെയ്തത്. കവർച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
തട്ടിപ്പിനു നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പത്മകുമാറിനെ അറസ്റ്റു ചെയ്തതെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. സിപിഐ നേതാവായ കെ.പി.ശങ്കരദാസ്, സിപിഎം പ്രതിനിധി എൻ.വിജയകുമാർ എന്നിവരായിരുന്നു 2019ലെ ബോർഡിലെ മറ്റ് അംഗങ്ങൾ. ഇവരെയും അറസ്റ്റു ചെയ്തിരുന്നു. ഈ ബോർഡിന്റെ കാലത്ത് ദേവസ്വം കമ്മിഷണറും പിന്നാലെ പ്രസിഡന്റുമായ എൻ.വാസുവും നേരത്തേ അറസ്റ്റിലായിരുന്നു.
ശബരിമല സ്വർണാപഹരണക്കേസുകളിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശിൽപ കേസിൽ ജാമ്യം ലഭിക്കാത്തതു കൊണ്ട് ജയിൽ മോചിതനായില്ല.

