കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും. നടൻ ജയറാമിനെയും അടുത്ത ദിവസം വിളിപ്പിക്കും. പോറ്റിക്ക് ബന്ധമുള്ള രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീളുന്നു എന്നാണ് സൂചന.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടരുകയാണ്. ഇടപാടിലെ ഇടനിലക്കാരൻ കൽപേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും. ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി.
സ്വർണ്ണക്കൊള്ളയുടെ മറവിൽ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം. നടൻ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

