കോട്ടയം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസികൾ അതാണ് ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശന കേസിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ഇടപെട്ടിട്ടില്ല. എന്‍.എസ്.എസ്. മാത്രമാണ് കക്ഷി. ആഗോള അയ്യപ്പ സംഗമത്തില്‍ നമുക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. കുറ്റം ചെയ്താല്‍ കണ്ടുപിടിക്കണം. സര്‍ക്കാര്‍ തലത്തില്‍ അതിന് സംവിധാനം ഉണ്ട്. ദേവസ്വം ബോര്‍ഡ് അനാവശ്യമായി പണം ചെലവാക്കിയോ എന്ന് തെളിയണം. എല്ലാത്തിനും സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനൊപ്പം നിലയുറപ്പിക്കുകയും നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ സ്ഥാനം അലങ്കരിക്കുകയും ചെയ്യുമ്പോഴും ശബരിമല യുവതി പ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുചേരിയിൽ. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനും വെള്ളാപ്പള്ളി മടിച്ചട്ടില്ല. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സംഘർഷകാലം വിശ്വാസികളുടെ മനസ്സിൽ ഏൽപ്പിച്ച മുറിവിന്റെ നീറ്റൽ അത്ര പെട്ടെന്ന് മാറില്ലെന്ന് എസ്.എൻ.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദം’ ദ്വൈ വാരികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി ആരോപിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.
അയ്യപ്പ വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് പോകില്ലെന്ന് തന്നെയാണ് അന്നും ഇന്നും എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട്. പഴയ നിലപാട് ഇപ്പോൾ സംസ്ഥാന സർക്കാറിനോ പാർട്ടിക്കോ ഇല്ലെന്നാണ് അവരുടെ സമീപനങ്ങളിലൂടെ മനസ്സിലാകുന്നതെന്നും സെപ്റ്റംബറിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി കൂട്ടിച്ചേർക്കുന്നു.

