ന്യൂഡൽഹി : ഇന്ത്യ – യുഎസ് വ്യാപാര കരാർ ആഭ്യന്തര ഉൽപ്പാദകരെ ദോഷകരമായി ബാധിക്കില്ലെന്നും മറിച്ച് പരുത്തിയുടെ ആവശ്യം വർദ്ധിപ്പിക്കുമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. വർദ്ധിച്ചുവരുന്ന വസ്ത്ര കയറ്റുമതിയിൽ നിന്ന് ഇന്ത്യൻ കർഷകർക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് നമ്മുടെ പരുത്തി ഉൽപ്പാദകരെ ദോഷകരമായി ബാധിക്കില്ല… പരുത്തിക്ക് വലിയ തോതിലുള്ള ആവശ്യകതയും ഉജ്ജ്വലമായ ഭാവിവുമാണ് ഞാൻ മുന്നിൽ കാണുന്നത്,” ഇ.ടി നൗ (ET NOW) ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കവെ ഗോയൽ പറഞ്ഞു.
ബംഗ്ലാദേശിന് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ഇന്ത്യക്കും ലഭിക്കുമെന്നാണ് ഇതിൻ്റെ പ്രവർത്തനരീതി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. “ഇന്ത്യക്കും ഇതേ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇതിനെ ‘യാൺ ഫോർവേഡ്’ എന്നാണ് വിളിക്കുന്നത്. നിങ്ങൾ അമേരിക്കയിൽ നിന്ന് പരുത്തിയോ നൂലോ വാങ്ങി സംസ്കരിച്ച് വസ്ത്രങ്ങളാക്കി മാറ്റുകയാണെങ്കിൽ, പൂജ്യം ശതമാനം നികുതിയിൽ അത് അമേരിക്കയിലേക്ക് തന്നെ കയറ്റുമതി ചെയ്യാൻ സാധിക്കും. ഇത് അവരുടെ അംഗീകൃത തത്വമാണ്. ഇന്ത്യക്കും ഇതേ രീതിയിൽ നേട്ടമുണ്ടാകും,” അദ്ദേഹം പറഞ്ഞു.
അമേരിക്കൻ താരിഫുകൾ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞതും, യൂറോപ്പിൽ വസ്ത്രങ്ങൾക്ക് നികുതിയില്ലാതെ പ്രവേശനം ലഭിക്കുന്നതും ഇന്ത്യൻ കയറ്റുമതിയെ കൂടുതൽ മത്സരക്ഷമമാക്കിയെന്നും ഗോയൽ കൂട്ടിച്ചേർത്തു. “നമ്മൾ വളരെയധികം മത്സരക്ഷമത കൈവരിച്ചിരിക്കുന്നു. ഈ വിപണി സാധ്യതകളെ വിപണി വിഹിതമാക്കി മാറ്റാൻ നമുക്ക് സാധിക്കണം,” വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, കൈത്തറി, കരകൗശല വസ്തുക്കൾ, സമുദ്രോൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ ശക്തമായ വളർച്ചയുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ഈ കരാറിന്റെ അന്തിമരൂപം മാർച്ച് പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന.

