ന്യൂഡൽഹി: ഇന്ത്യ-യു.എസ് ഇടക്കാല വ്യാപാര കരാറിനെതിരെ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രക്ഷോഭത്തെ കുറിച്ച് കർഷക സംഘടനകളുമായി രാഹുൽ ചർച്ച നടത്തി.പാർലമെന്റ് മന്ദിരത്തിലെ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യ കിസാൻ കോൺഗ്രസ്, ഭാരതീയ കിസാൻ മസ്ദൂർ യൂനിയൻ, ഭാരതീയ കിസാൻ യൂനിയൻ- ക്രാന്തികാരി, ഭാരതീയ കിസാൻ യൂനിയൻ- ശഹീദ് ഭഗത് സിങ് വിഭാഗം പ്രോഗ്രസീവ് ഫാർമേഴ്സ് ഫ്രണ്ട്, കിസാൻ മസ്ദൂർ മോർച്ച, സമീദാറ ഫോറം എന്നിവയുടെ നേതാക്കൾ പങ്കെടുത്തു.
തന്റെ ലോക്സഭാംഗത്വം റദ്ദാക്കാൻ ബി.ജെ.പി നോട്ടീസ് നൽകിയ ശേഷവും കർഷകർക്കായുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിറ്റേന്നായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ – യു.എസ് വ്യാപാര കരാർ കർഷകരെ ദോഷകരമായി ബാധിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ‘എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു, കേസെടുത്തു, അവകാശ ലംഘന നോട്ടീസും’ നൽകി. എങ്കിലും താൻ കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് രാഹുൽ ‘എക്സി’ൽ വ്യക്തമാക്കി.

