ന്യൂയോർക്ക് : ചരിത്രത്തിൽ ഇടംനേടിയ ന്യൂയോർക്കിലെ നഴ്‌സുമാരുടെ സമരം ഉടൻ അവസാനിക്കുമെന്ന സൂചന. ശമ്പളവും ജോലിസ്ഥല സുരക്ഷയും സംബന്ധിച്ച് രണ്ട് പ്രധാന ആശുപത്രികളിൽ താൽക്കാലിക ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്.
ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളായ മോണ്ടിഫിയോർ , മൗണ്ട് സിനായ് എന്നിവിടങ്ങളിലെ നഴ്‌സുമാർ മാനേജ്‌മെന്റുമായി താൽക്കാലിക ധാരണയിലെത്തിയത്. പതിറ്റാണ്ടുകൾക്കിടയിൽ നഗരം കണ്ട ഏറ്റവും വലിയ നഴ്‌സിംഗ് സമരത്തിന് ഇതോടെ അന്ത്യമായേക്കും.
ജനുവരി 12-ന് ആരംഭിച്ച ഈ സമരത്തിൽ ഏകദേശം 15,000 നഴ്‌സുമാരാണ് പങ്കെടുത്തത്. സുരക്ഷിതമായ സ്റ്റാഫിംഗ് സൗകര്യം, മെച്ചപ്പെട്ട ശമ്പളം, ജോലിസ്ഥലത്തെ ശക്തമായ സംരക്ഷണം എന്നിവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങൾ. മൂന്ന് വർഷത്തേക്കുള്ള ഈ പുതിയ കരാറുകൾ മോണ്ടിഫിയോർ, മൗണ്ട് സിനായ് ഹോസ്പിറ്റൽ, മൗണ്ട് സിനായ് മോണിംഗ്സൈഡ് ആൻഡ് വെസ്റ്റ് എന്നിവിടങ്ങളിലെ നഴ്‌സുമാർ വോട്ടിംഗിലൂടെ അംഗീകരിക്കേണ്ടതുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ, ശനിയാഴ്ചയോടെ നഴ്‌സുമാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാം. ഏകദേശം 10,500 നഴ്‌സുമാരെ ഈ പുതിയ കരാർ ബാധിക്കും. നിലവിൽ ‘ന്യൂയോർക്ക്-പ്രസ്ബൈറ്റീരിയൻ’ ആശുപത്രിയിൽ മാത്രമാണ് ചർച്ചകൾ തുടരുന്നത്.
കരാറിലെ പ്രധാന നിബന്ധനകൾ :
ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ (NYSNA) വ്യക്തമാക്കിയ കരാറിലെ പ്രധാന കാര്യങ്ങൾ ഇവയാണ്.
- മൂന്ന് വർഷത്തിനുള്ളിൽ ശമ്പളത്തിൽ 12 ശതമാനത്തിലധികം വർദ്ധനവ്.
- 1രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിനും ജോലിഭാരം കുറയ്ക്കുന്നതിനുമായി കൂടുതൽ നഴ്‌സുമാരെ നിയമിക്കും.
- > നിലവിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ അധിക ചിലവുകൾ ഇല്ലാതെ തന്നെ തുടരും.
- >അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം ശക്തമാക്കും.
- > കുടിയേറ്റക്കാരായ നഴ്‌സുമാർക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട നഴ്‌സുമാർക്കും രോഗികൾക്കും പ്രത്യേക പരിരക്ഷ ഉറപ്പാക്കും.
- > നഴ്‌സിംഗ് തീരുമാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത്തരമൊരു നിബന്ധന കരാറിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്.
നാല് ആഴ്ചയോളം, കഠിനമായ മഞ്ഞിലും തണുപ്പിലും 15,000-ത്തോളം NYSNA അംഗങ്ങൾ രോഗീ പരിചരണത്തിനായി ഉറച്ചുനിന്നു,” – NYSNA പ്രസിഡൻ്റ് നാൻസി ഹേഗൻസ് പറഞ്ഞു. “അർഹമായ കരാറുകൾ നേടിയെടുത്ത ആത്മവിശ്വാസത്തോടെ നഴ്‌സുമാർ ഇപ്പോൾ തിരികെ ജോലിയിലേക്ക് മടങ്ങുകയാണ്.”അതേസമയം, സമരകാലയളവിൽ താൽക്കാലിക നഴ്‌സുമാരെ നിയമിച്ചും ചില ശസ്ത്രക്രിയകൾ മാറ്റിവെച്ചും രോഗീ പരിചരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയതായി ആശുപത്രി അധികൃതറും പറയുന്നു.

