കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും കേരളത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്താനുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയിൽനിന്ന് തുടങ്ങും. വൈകിട്ട് നാലിന് കുമ്പള ടൗണിൽ കെ.സി. വേണുഗോപാൽ എ.പി. ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം നൽകും. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസനവിഷയങ്ങളിൽ ചർച്ചയുണ്ടാകും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാനനേതാക്കളും പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ച് മണ്ഡലങ്ങളിൽ വീതമാണ് യാത്ര പര്യടനം നടത്തുക. മാർച്ച് ആറിന് യാത്ര സമാപിക്കും.
യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യാത്ര യു.ഡി.എഫ്. ഭരണത്തിലേക്കുള്ള ജനമുന്നേറ്റമായി മാറുമെന്ന് നേതാക്കൾ പറഞ്ഞു. അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മൂലം വികസനകാര്യത്തിൽ കേരളം പിന്നാക്കമായി. കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ വിവിധ മേഖലകളിൽ നടപ്പാക്കുന്ന വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുൻപിൽ വരച്ചുകാട്ടും.
കേരളത്തിന്റെ സകലമൂല്യങ്ങളും തകർത്ത എൽ.ഡി.എഫ്. സർക്കാരിനെതിരായ ജനവികാരം ശക്തമായ സാഹചര്യത്തിൽ നടത്തുന്ന സംസ്ഥാനയാത്രക്ക് രാഷ്ട്രീയപ്രസക്തി ഏറെയാണെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, കൺവീനർ എ. ഗോവിന്ദൻ നായർ, സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായർ, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

