വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇത് കൂടാതെ വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിമായി ഫോണിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങും. ഇന്ത്യയുടെ ഈ നടപടി മൂലം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോദി അറിയിച്ചതായി ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

