അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും ഇറാൻ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇറാൻ്റെ നയതന്ത്ര നിലപാട് വെളിപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ വിഷയത്തിൽ യുക്തിസഹമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധികൾക്ക് കാരണം യുദ്ധമോ ശത്രുതയോ അല്ലെന്നും മറിച്ച് ഇരുപക്ഷത്തുമുള്ള തെറ്റായ കണക്കുകൂട്ടലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിവിധ രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അരഗ്ച്ചി സ്ഥിരീകരിച്ചു. തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇതിനായി സജീവമായി രംഗത്തുണ്ട്. ഇറാൻ്റെ ആണവ പദ്ധതിയേച്ചൊല്ലിയുള്ള ആശങ്കകൾ നീക്കി പുതിയൊരു ധാരണയിലെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമവായത്തിന് തയ്യാറാണെങ്കിലും രാജ്യത്തിന്റെ പ്രതിരോധ ശേഷിയേയോ മിസൈൽ പദ്ധതിയേയോ ബാധിക്കുന്ന വിട്ടുവീഴ്ചകൾക്ക് ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ ഭീഷണികൾക്കെതിരെ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി ശക്തമായ മുന്നറിയിപ്പുകൾ നൽകുന്നത് തുടരുന്നതിനിടയിലാണ് വിദേശകാര്യമന്ത്രിയുടെ ഈ മൃദുസമീപനം എന്നത് ശ്രദ്ധേയമാണ്. രാജ്യം ഏത് വെല്ലുവിളിയേയും നേരിടാൻ തയ്യാറാണെങ്കിലും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് അരഗ്ച്ചി വ്യക്തമാക്കി. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്ക് അനുസരിച്ചായിരിക്കും ഇറാന്റെ വരുംദിവസങ്ങളിലെ നീക്കങ്ങളെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിച്ചു.

