തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന മുതിര്‍ന്ന സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്‌തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് ആലോചന. സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ദേവസ്വം ബോർഡിൻ്റെ ഒരു തീരുമാനത്തിലും മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നിൽ എത്തിയിട്ടില്ല. ബോർഡിൻ്റെ തീരുമാനങ്ങൾ ബോർഡിന്റേതു മാത്രമാണ്. പാളികൾ ഇളക്കാൻ പറയാനും പൂശാൻ പറയാനും മന്ത്രിക്ക് അധികാരമില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു.
പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ കൊള്ളയെക്കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങൾ പരിശോധിക്കും.ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എം പി ഇന്നലെ ആരോപിച്ചിരുന്നു. സ്വർണ്ണ കൊള്ളയില്‍ കൂടുതല്‍ പേർ പിറകിലുണ്ട്. അതും പുറത്ത് വരും. ഹൈക്കോടതി മേല്‍നോട്ടം ഉള്ളത് കൊണ്ടാണ് പത്മകുമാറില്‍ വരെ എത്തിയതെന്നും കൊള്ളയ്ക്ക് പ്രേരിപ്പിച്ചത് പിണറായി വിജയൻ്റെ ബന്ധവും ഉറപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു.

