ശബരിമല: മണ്ഡല – മകരവിളക്ക് തീർഥാടനത്തിന് അയ്യപ്പക്ഷേത്രനട 16നു വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകും.പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടി കയറുക. 6 മണിയോടെ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാകുന്ന ചടങ്ങുകൾ നടക്കും.
തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശം പൂജിച്ച് അഭിഷേകം ചെയ്യും.പിന്നീട് കൈപിടിച്ചു ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. 17നു വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. ഡിസംബർ 26നു വൈകിട്ട് 6.30നു തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. 27നു മണ്ഡലപൂജയ്ക്കു ശേഷം രാത്രി 10നു നട അടയ്ക്കും. മകരവിളക്കിനായി 30നു വൈകിട്ട് 5നു നട തുറക്കും. മകരവിളക്ക് ജനുവരി 14നാണ്. തീർഥാടനത്തിനു സമാപനംകുറിച്ച് 20നു നട അടയ്ക്കും.

