ഇസ്ലാമാബാദ് : പാക്കിസ്ഥാന് യുഎസ് കൂടുതൽ അംറാം (എഐഎം-120 അംറാം) മിസൈലുകൾ നൽകും. എഫ് 16 വിമാനങ്ങളിൽ നിന്ന് തൊടുക്കുന്നതാണ് ഈ മിസൈലുകൾ. എത്ര മിസൈലുകൾ ആണ് നൽകുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ വ്യോമസേനയുടെ തലവൻ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ ജൂലൈയിൽ യുഎസ് സന്ദർശിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിലാണ് പാക്കിസ്ഥാനെ യുഎസ് പരിഗണിച്ചതെന്നാണ് വിവരം. മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തീർത്തത് താൻ ഇടപെട്ടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ അവകാശവാദം പാക്കിസ്ഥാൻ അംഗീകരിച്ചിരുന്നു.
അതേസമയം എത്രവേഗമാണ് ഇന്ത്യയ്ക്ക് ‘നയതന്ത്ര തിരിച്ചടികൾ’ ഏൽക്കുന്നതെന്ന് കോൺഗ്രസ് പരിഹസിച്ചു. ഇതേപ്പറ്റിയുള്ള വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് സർക്കാരിനെ വിമർശിച്ചത്.

