വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും അമേരിക്കൻ യാഥാസ്ഥിതികപ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയുമായ ചാർലി കിർക്കിന്റെ മരണം യുഎസിനെ ഞെട്ടിച്ചിരിക്കേ, ചോദ്യങ്ങളുയർത്തി ആമസോണിൽ വിൽപ്പനയ്ക്കെത്തിയ പുസ്തകം.
‘ദി ഷൂട്ടിങ് ഓഫ് ചാർളി കിർക്’ എന്ന പുസ്തകമാണ് കിർക് വെടിയേറ്റ് മരിക്കുന്നതിന്റെ തലേദിനം വിൽപ്പനയ്ക്കെത്തിയത്. അനസ്തേഷ്യ ജെ. കെയ്‌സി എന്ന വ്യക്തിയാണ് പുസ്തകത്തിന്റെ രചയിതാവ്. ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സർവകലാശാലയിൽ രാഷ്ട്രീയസംവാദത്തിനിടെയാണ് കിർക് വെടിയേറ്റുമരിച്ചത്.
യൂട്ടാ വാലി സർവകലാശാലയിലെ ആക്രമണം, അതിന്റെ അനന്തരഫലങ്ങൾ, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന തലക്കെട്ടോടുകൂടിയാണ് പുസ്തകം ആമസോണിൽ വിൽപ്പനയ്ക്കെത്തിയത്. ഇതോടെ ആരാണ് അനസ്തേഷ്യയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. അതേസമയം, പുസ്തകത്തിന്റെ ലിസ്റ്റിങ് ആമസോൺ സൈറ്റിൽനിന്ന് നീക്കം ചെയ്തു. സാങ്കേതികത്തകരാർകാരണം പുസ്കകം പ്രദർശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നെന്നും ആശയക്കുഴപ്പത്തിനു ക്ഷമചോദിക്കുന്നെന്നും ആമസോൺ വക്താവ് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

