ദില്ലി : തെരുവ് നായ്ക്കളെ നിർബന്ധമായും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ തെരുവ് നായ്ക്കളുമായി പ്രതിഷേധ പ്രകടനം നടത്തി മൃഗാവകാശ സംഘടനകളും മൃഗസ്നേഹികളും. ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിൽ പാർപ്പിക്കണമെന്നും പൊതു ഇടങ്ങളിലേക്ക് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ജെ. ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ദില്ലി – എൻസിആർ അധികൃതരോട് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് മൃഗാവകാശ സംഘടനകളുടെയും മൃഗ സ്നേഹികളുടെയും തുടർച്ചയായ പ്രതിഷേധ പ്രകടനങ്ങളും റാലികളും തലസ്ഥാന നഗരിയിൽ നടക്കുന്നത്.
തെരുവ് നായ്ക്കളുമായി പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകരിൽ ചിലർ നായ്ക്കളെ കൈകളിൽ എടുത്ത് കൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, സുപ്രീം കോടതി വിധിക്കെതിരെ നിരവധി മൃഗസ്‌നേഹികൾ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് കേൾക്കാം. “വന്ധ്യംകരണം നടത്തുക, വാക്സിനേഷൻ നൽകുക, സ്ഥലം മാറ്റരുത്” എന്ന പ്ലക്കാർഡുകളുമായാണ് ഇവർ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കൂടാതെ ആവശ്യങ്ങൾ അംഗീകരിക്കും വരെയും തങ്ങൾ പിന്മാറില്ലെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം തെരുവുനായയെ തോളത്ത് വച്ച് നൃത്തം ചെയ്യുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളാണ്.
സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങൾ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ചിലർ പ്രതിഷേധക്കാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചപ്പോൾ മറ്റ് ചിലർ പ്രതിഷേധക്കാരുടെ ഭാഗത്ത് ന്യായമുണ്ടെന്ന് അഭിപ്രായപ്പെട്ടു. നായയെ കൈകളിൽ എടുത്ത് കൊണ്ട് നൃത്തം ചെയ്ത പ്രതിഷേധക്കാരുടെ പ്രവർത്തിയെയും മറ്റ് ചിലർ വിമർശിച്ചു. യഥാർത്ഥത്തിൽ നായയെ അവർ ദ്രോഹിക്കുകയാണെന്നും മൃഗസ്നേഹികളിൽ നിന്നും നായകളെ രക്ഷിക്കാനുള്ള നിയമമാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നുമാണ് ഒരു സമൂഹ മാധ്യമ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. എല്ലാ നായ്ക്കൾക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നത് ഇതാണെന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

