വാഷിങ്ടൻ : പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇക്കഴിഞ്ഞ 15ന് യുഎസിൽ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരെ പ്രത്യേക ദൗത്യം കൂടി ഏൽപ്പിച്ചിരുന്നു. പുട്ടിന്റെ മലമൂത്രവിസർജ്ജനം പ്രത്യേക ബാഗിൽ ശേഖരിച്ച് റഷ്യയിൽ തിരിച്ചെത്തിക്കുക. അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ ആയിരുന്നു ട്രംപ് – പുട്ടിൻ ചർച്ച.
ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവർത്തകരായ മിഖായേൽ റൂബിൻ, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുട്ടിന്റെ മലമൂത്രവിസർജ്ജനം ഉൾപ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളിൽ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്കേസുകളിൽ മോസ്കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിർദേശം. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസിലെ (എഫ്‌പിഎസ്) അംഗങ്ങൾക്കായിരുന്നു ഇതിന്റെ ചുമതല.
72 കാരനായ പുട്ടിന്റെ മലമൂത്രവിസർജ്ജനത്തിന്റെ സാംപിളുകൾ വിദേശ രാജ്യങ്ങൾ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസാധാരണമായ നടപടി. അതേസമയം, അദ്ദേഹത്തിന്റെ അംഗരക്ഷകർ വർഷങ്ങളായി പിന്തുടരുന്ന സുരക്ഷാ നടപടിയാണിതെന്നാണ് റിപ്പോർട്ടുകൾ.2017 ൽ പുട്ടിന്റെ ഫ്രാൻസ് സന്ദർശനം മുതൽ തുടരുന്ന നടപടിയാണിതെന്ന് ദി എക്സ്പ്രസ് യുഎസ് റിപ്പോർട്ടു ചെയ്യുന്നു.

